കല്‍പ്പറ്റ: പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ പോലീസ് കേസെടുത്തു. ചികിത്സാ പിഴവ് ആരോപിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഒക്ടോബര്‍ 20നായിരുന്നു മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ യുവതിയുടെ പ്രസവം നടന്നത്. 25ന് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും മാനന്തവാടി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ കാണുകയും ചെയ്തു.
എന്നാല്‍ വെള്ളം കുടിക്കാത്തതാണ് പ്രശ്നമെന്ന് പറഞ്ഞ് യുവതിയെ ഡോക്ടര്‍ മടക്കി അയച്ചു. ഇതിന് പിന്നാലെ യുവതിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടുകയും ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍ വിശദമായ പരിശോധന പോലും നടത്താതെ മടക്കി അയച്ചു.
തുടർന്നാണ് ശരീരത്തിൽ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതി മന്ത്രി ഒ.ആര്. കേളുവിനും പോലീസിനും പരാതി നല്‍കുകയായിരുന്നു.